മെംഫിസ്: 13 വയസുകാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20 വയസുകാരനെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ കേന്ദ്ര സ്കോട്ട് (36) എന്ന അമ്മയ്ക്കെതിരേ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.
ഈ മാസം 16ന് പുലർച്ചെയാണ് യുഎസിലെ മെംഫിസിൽ സംഭവം നടന്നത്. റോഡെറിയസ് മോർട്ടൺ (20) എന്ന യുവാവാണ് സംഭവസ്ഥലത്തുതന്നെ വെടിയേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കേന്ദ്ര, മകളുടെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന മോർട്ടണെ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആൺകുട്ടികളെ വീട്ടിൽ കയറ്റരുതെന്നും അങ്ങനെ കണ്ടാൽ വെടിവയ്ക്കുമെന്നും അമ്മ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പെൺകുട്ടി ഭയന്നിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
തുടന്നുണ്ടായ തർക്കത്തിനിടെ വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച മോർട്ടണുനേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ കേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു.